ആത്മഹത്യ | Short Story


   Story written by N.OS. | moovanthiofficial
 
                           സിഗരറ്റിന്റെ ഗന്ധം ആ മുറിയില്‍ നിറഞ്ഞു നിന്നു. ചുമരുകളാല്‍ തടവിലാക്കപ്പെട്ട വെളുത്ത പുക മുറിയില്‍ അടിഞ്ഞുകൂടി. മുറിയുടെ ഒരു കോണില്‍ കെട്ടഴിഞ്ഞ കാര്‍കൂന്തലുമായി നിലത്തു അവള്‍ ഇരിന്നു. അവളുടെ മിഴികളില്‍ നിന്നും ഇറ്റൂവീണ കണ്ണൂനീര്കണങ്ങള്‍ നിലത്തു ചെറു ചാലുകളായി രൂപപെട്ടു. മുറിയുടെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്റെ സൂചി പന്ത്രണ്ടിലേക്ക് നീങ്ങി. വേദനപേറുന്ന ആ നിമിഷത്തില്‍ അവള്‍ ചിന്തകളെ ചികയാന്‍ തുടങ്ങി.
ഇന്നു തനിക്കു പതിനെട്ട് വയസു തികഞ്ഞു. ചിന്തകള്‍ ചിത്രങ്ങളായി അവളുടെ അകക്കണ്ണുകളില്‍ അതിവേഗം പാഞ്ഞു. തന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞു എട്ടു
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ഒടുവിലാണു അവള്‍ പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവില്‍ തങ്ങള്‍ക്കു ജനിച്ച മകളെ അവര്‍ അളവറ്റം സ്നേഹിച്ചു. തന്റെ ഒരാഗ്രഹത്തിന് പോലും അവർ എതിരു നിന്നിട്ടില്ല. തന്നെ ഒന്ന് ശകാരിക്കുവാൻ പോലും ആരും തുനിഞ്ഞിരുന്നില്ല, കാരണം അത്രയധികം ലാളിത്യത്തിന്റെ വലയത്തിൽ വളർന്ന കുട്ടിയായിരുന്നു അവൾ. ഒരു സൂചി മുന കൊണ്ട് പോലും അവർ ആരും അവളെ നോവിച്ചിട്ടില്ല. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തല്ലിയ കണക്ക് മാഷിനോട് കയർത്തു സംസാരിച്ച അച്ഛൻ അന്ന് വിദ്യാലയത്തിൽ ഉണ്ടാക്കിയ പുല്ലാപ്പുകൾ അവൾ‌ ഓർത്തു.

അച്ഛൻ വാത്സല്യത്തിലുപരി തനിക്കു നൽകിയ സംരക്ഷണം വളരെ വലുതായിരുന്നു. എന്നാൽ ഇന്നതെല്ലാം ഓർത്തെടുക്കാൻ മാത്രം കഴിയുന്ന ഓർമ്മകളായി അവശേഷിക്കുന്നു. താൻ നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കിയത് തന്റെ സംരക്ഷണത്തെയാണ്.
എരിയുന്ന സിഗരറ്റിന്റെ പുക അവൾക്ക് അസ്വസ്ഥമായി തോന്നി. പുക അവളുടെ ശ്വാസനാളത്തിലൂടെ കടന്നു പോയപ്പോൾ അതിനോട് അവൾക്ക് അറപ്പ് തോന്നി. അവളുടെ ശ്വാസകോശങ്ങളിൽ അതിക്രമിച്ചു കടന്ന സിഗരറ്റിന്റെ പുകകാരണം അവൾ ചുമയ്ക്കുവാൻ തുടങ്ങി. അതിനിടയിൽ തേങ്ങലോടെ അവൾ അമ്മേ എന്നു വിളിച്ചു. വീണ്ടും തന്റെ ചിന്തകളിലേക്ക് അവൾ മടങ്ങി.
തന്റെ അമ്മയുടെ മുഖം അവളുടെ കണ്ണിൽ തെളിഞ്ഞു വന്നു. അമ്മയ്ക്ക് തന്നോടുള്ള സ്നേഹം ഒരു തരത്തിലുള്ള ആരാധനയായിരുന്നു. തന്നെ കുറിച്ച് എപ്പോൾ വാചാലയായലും "എന്റെ മകൾ" എന്നവർ എടുത്തു പറഞ്ഞിരുന്നു.
"തന്നെ ഇത്രയധികം സ്നേഹിച്ച ആ അമ്മയ്ക്ക് തിരിച്ചു താൻ എത്രത്തോളം സ്നേഹം നൽകി?"
തന്റെ ആത്മപരിശോധന അവളുടെ ഞരമ്പുകളെ വലിഞ്ഞു മുറുകുന്ന പോലെ അവൾക്ക് തോന്നി.
വേദനകൊണ്ട് പുളയുന്ന അവളുടെ ഉടലിൽ നിന്നും വിയർപ്പുകണങ്ങൾ പൊടിഞ്ഞു. തന്റെ ചുണ്ടുകളിൽ അവൾ "അമ്മ" എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.
എന്തിനായിരുന്നു ഇതെല്ലാം? കണ്ണില്ലാത്ത പ്രണയം വെറും കാമം മാത്രമാണെന്ന് അവൾക്ക് തോന്നി. തന്നെ ഈ ഇരുട്ടിൽ തളച്ചിട്ടതു അതേ പ്രണയമാണ്. യൗവ്വനം തിരിച്ചറിവുകൾ മൂടി വയ്ക്കുന്ന കാലമാണ്. എന്തിനും ഏതിനും പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം, ചില കാര്യങ്ങളോട് ഉള്ള അമിതമായ ആകർഷണം. തന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ നിയന്ത്രിക്കുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും തന്നെ അൻപോട് ചേർത്ത് വച്ചിരുന്ന അച്ഛനോടും അമ്മയോടും അവൾ വഴക്കിട്ടു. അമ്മ പലപ്പോഴും കരയുന്നത് കണ്ടിട്ടും അവരോട് അവൾ ഉള്ളുപൊള്ളിക്കുന്ന വാക്കകൾ പറഞ്ഞു.
ബസ്സ് സ്റ്റോപ്പ് വരെ തന്നെ എന്നും അനുഗമിച്ചിരുന്ന അച്ഛനോട് താൻ പറഞ്ഞത് അവളുടെ ഉള്ളിൽ തങ്ങി നിന്നു.
"
അച്ഛൻ ഇങ്ങനെ എന്റെ കൂടെ വരാൻ ഞാൻ കൊച്ചുകുട്ടി ഒന്നുമല്ല, അച്ഛനെ കാരണം എല്ലാവരും എന്നെയാണ് കളിയാക്കുന്നത്."
അന്ന് അച്ഛൻ അതിനു മറുപടി നൽകിയില്ല. ഉള്ളു വേദനിച്ചെങ്കിലും ആ മനുഷ്യൻ ചിരിച്ചു കാട്ടി.

മുറിയിലെ എരിഞ്ഞ് കൊണ്ടിരുന്ന സിഗരറ്റ് കുറ്റികൾ പുക പ്രവഹിച്ചണഞ്ഞു. മുറിയിലെ വൈദ്യുതി വിളക്കിന്റെ വെളിച്ചം അവളെ അലോസരപെടുത്തി. ഇരുട്ടിന്റെ മറവിൽ ഒതുങ്ങി കൂടുവാൻ അവൾക്ക് തോന്നി. വീട്ടിൽ
വഴക്കിട്ടു കമിതാവിനോടൊപ്പം ഇറങ്ങി പോയ താൻ ഇന്ന് നരകതുല്യമായ തോന്നുന്ന ഇൗ മുറിയുടെ കോണിൽ ഇരിക്കുന്നു. അവൾ തന്റെ കൈകൊണ്ട് കണ്ണുനീർ തുടച്ചു.
പ്രണയത്തിന്റെ ലഹരിയിൽ കാമുകനു വഴങ്ങി കൊടുത്ത തന്റെ ഉടലിനെ കൂട്ടം ചേർന്ന് ഒരു ബലിമൃഗത്തെ പോലെ അവരുടെ വികാരങ്ങൾ തീർക്കാനുള്ള ജീവശവമാക്കി.
അവരുടെ ഗന്ധം അവൾക്ക് മേൽ ഒരിക്കലും കഴുകി കളയുവാൻ കഴിയാത്ത ഒന്നായി അവശേഷിച്ചു. തന്റെയുടലിനെ വലിച്ചു കീറുവാൻ അവൾക്ക് തോന്നി.

അവൾ പതിയെ ചുമരിൽ തന്റെ കൈകൾ താങ്ങി എഴുന്നേറ്റു. തന്റെ ദേഹത്ത് നഖങ്ങൾ കൊണ്ട് കീറിയ പാടുകൾ അവിടെ ഉണ്ടായിരുന്ന ഒരു തുണികൊണ്ട് അവൾ മറക്കുവാൻ ശ്രമിച്ചു. കാമഭ്രാന്ത് പിടിച്ച് തന്നെ വലിച്ചു കീറിയ മനുഷ്യർ ആ മുറിയിൽ തന്നെ ഉണ്ടായിരുന്നു. മദ്യലഹരിയിൽ ബോധരഹിതയായി കിടക്കുന്ന അവരെ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലണം എന്ന് അവൾക്ക് തോന്നി.

അതിനിടയിൽ കസേരയിൽ മയങ്ങി കിടക്കുന്ന തന്റെ കാമുകന്റെ മേൽ അവളുടെ കണ്ണുകൾ ഉടക്കി. ഇത്രയൊക്കെ തന്നോട് ചെയ്തിട്ടും അവനോട് അവൾക്ക് വെറുപ്പ് തോന്നിയില്ല. ഒരുപക്ഷേ വെറുക്കാൻ ആരെയും വെറുക്കാൻ അവൾക്ക് അവസരം കിട്ടിയിട്ടില്ലാത്തതു കൊണ്ട് ആകാം.
മുറിയുടെ വാതിൽ തുറന്നു അവൾ വരാന്തയിലേക്ക് കടന്നു. ഇടനാഴിയിൽ കൂടി അവൾ നടന്നു നീങ്ങി. തന്നെ ആരോ പിന്തുടരുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു. തന്റെ കാലുകളുടെ വേഗം കൂടുന്നത് അവൾ അറിഞ്ഞില്ല. തിങ്ങി നിറഞ്ഞ തെരുവിലൂടെ അവൾ വേഗത്തിൽ നടന്നു. ചുറ്റുമുള്ള കണ്ണുകൾ അവളെ കാർന്നു തിന്നുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. ആ കണ്ണുകൾ ഒന്നും തന്നെ അവളെ ഒരു മനുഷ്യജീവി ആയി കണ്ടില്ല, എന്തോ നഷ്ട്ടപ്പെട്ട ഒരു അനാഥയോടുള്ള സഹതാപം പലരിലും കണ്ടു. തന്റെ ദേഹത്തെ മുറിവുകൾ മറച്ചു പിടിച്ചു കൊണ്ടവൾ നടന്നു നീങ്ങി. അവളുടെ ശ്വാസത്തിന്റെ ഗതി കൂടി, അവളുടെ ഹൃദയം അതിവേഗം ഇടിച്ചു. അടുത്ത നിമിഷത്തിൽ അവളുടെ കണ്ണുകളിൽ ഇരുട്ട് വ്യാപിച്ചു.
ചീറിപ്പാഞ്ഞു വന്ന ഒരു കാറിന്റെ മുന്നിൽ ചോരവാർന്ന് കിടക്കുന്ന പെൺകുട്ടിയുടെ ശവത്തിന് ചുറ്റും ജീവനുള്ള ഉടലുകൾ ഒത്തു കൂടി. അതൊരു ആത്മഹത്യയായി...

Comments

Post a Comment